‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ എ പ്ലസ്’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി

‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ എ പ്ലസ്’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്കാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.