പ്രതിഷേധം പ്രകടമാക്കി ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു

ലണ്ടൻ: ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബിൽ അമൃത്പാൽ സിംഗിനെതിരായിട്ടുള്ള നടപടികൾ പൊലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിന് അകത്തേക്ക് കയറി ഖലിസ്ഥാൻ വാദികൾ അവിടെ ഇന്ത്യൻ പതാകയെ അപമാനിക്കുന്ന സംഭവമടക്കം ഉണ്ടായിരുന്നു. അതിന് പിന്നാലെ ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഇന്ത്യ പ്രതിഷേധം ശക്തമാക്കി.
ഹൈക്കമ്മീഷണറുടെ വീടിന് മുന്നിലെ സുരക്ഷയും പിൻവലിച്ചു. ഇവിടെ ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെ സുരക്ഷ കർശനമാക്കിയിരുന്നു. ഇതെല്ലാം പിൻവലിച്ചിരിക്കുകയാണ് ഇന്ത്യ. ഔദ്യോഗികമായി അധികൃതർ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നില്ല. ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ആസ്ഥാനത്തിന് മുന്നിലെയും മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇപ്പോൾ ഇന്ത്യ പിൻവലിച്ചിരിക്കുകയാണ്.
നേരത്തെ ലണ്ടനിലെ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പ് അടക്കം പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ എന്തെങ്കിലും മറുപടി ബ്രിട്ടീഷ് ഹൈക്കമ്മീഷണർ നൽകിയോ എന്ന് വ്യക്തമല്ല. പക്ഷേ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഇത് സംബന്ധിച്ച് പരസ്യമായിട്ടുള്ള അപലപിക്കൽ നടപടി സ്വീകരിച്ചെങ്കിലും മറുപടി നൽകിയോ എന്ന് വ്യക്തമല്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ പൂർണ്ണമായും പിൻവലിച്ചുള്ള നടപടി ശക്തമായ സന്ദേശം നൽകുകയാണ് ഇന്ത്യ.