അവതാർ 2 ന് കേരളത്തിൽ വിലക്ക്, റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ
ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം.
തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.
2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്. ലൈറ്റ്സ്റ്റോം എന്റർടൈൻമെന്റ്സിന്റെ ജോൺ ലാൻഡോയ്ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 2000 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.